Free Articles

ഗുരു

Back

ഡോ ആർ. രാമാനന്ദ്

Author

ഗുരു.. ഇത്രയും ഘനമുള്ള ഒരു വാക്കും പ്രപഞ്ചത്തിൽ ഇല്ല. ഗുരുത്വം ഇല്ലെങ്കിൽ നാമെല്ലാം പിടിവിട്ടു വ്യോമ സീമകൾക്കപ്പുറത്തേയ്ക്കു പറന്നു പോകുമായിരുന്നു. നമ്മെ നമ്മുടെ കേന്ദ്രത്തിലേയ്ക്കു ചേർത്തു നിർത്തുന്ന അത്ഭുതകരമായ ആകർഷണ ശക്തിയാണു ഗുരു, ശാസ്ത്രം ഗുരുത്വാകർഷണം എന്നതിനെ വിളിക്കുന്നതും ആകസ്മികമല്ല

ഗുരുതത്വത്തിൽ പ്രകാശിക്കുന്നതാണു സർവ്വതും. തന്ത്രത്തിൽ ഗുരു എന്നാൽ ചിദാനന്ദഘന രൂപമാണ്. അഥവാ പരബ്രഹ്മം ആണ്. ഗുരുവിന്റെ കാലിണകൾ ആണു ശിരസ്സിൽ, മനസ്സിന്റെ പ്രതീകമായ മൃഗമുദ്ര രണ്ടു കൈകളിലും പിടിച്ചു മാൻ കൊമ്പു കോർക്കുന്നതു പോലെ മുട്ടിച്ചു പിടിച്ചാൽ സംഘട്ടന മുദ്രയായി, ഗുരുപാദുകമായി. മാൻ കൊമ്പുകോർക്കുംമ്പോൾ അനങ്ങാൻ വയ്യാത്തവണ്ണം ഗുരുപാദുകയിൽ ചഞ്ചലചിത്തമൊടുങ്ങുന്നു.. മനമൊടുങ്ങുന്നിടം പൂർണ്ണം!

ചിത്രം വടവൃക്ഷ ചുവട്ടിലെ വൃദ്ധരായ ശിഷ്യർക്കു മൗനത്തിലുടെ സന്ദേഹ നിവൃത്തി വരുത്തുന്ന യുവാവായ ഗുരുവിന്റേതാണ്. മൗനം ഉയർന്ന സംവേദനമാണ്, മൗനിയായവർ - മുനിമാർ മിണ്ടിയവരെക്കാൾ ശ്രേഷ്ഠരെന്ന് ഈ നാട് അതുകൊണ്ടാണു മനസ്സിലാക്കിയത്. മുനി മിണ്ടാതെ പറയുന്നതെന്താണ്? ആരാണു ഗുരു എന്നു തന്നെയാണ്! ആരാണു ഗുരു? മിണ്ടാത്തവൻ കേൾക്കുന്നുമില്ലല്ലോ.. അപ്പോൾ ആത്മാവാണു ഗുരു എന്നു രമണ മഹാശയൻ!

ആത്മാവു ബ്രഹ്മം തന്നെ എന്നു ബ്രഹ്മസൂത്രം.

ആത്മാവു ചൈതന്യം തന്നെ എന്നു ശിവസൂത്രം!

രഹസ്യമിതാണ്.. രഹസ്യങ്ങളിൽ വച്ചു പരമരഹസ്യം. ഗുരു ഒരു നശ്വര വ്യക്തിയല്ല, ഒരേയൊരു ശാശ്വത സത്യമാണ്. അതുള്ളിൽ പ്രകാശിക്കുമ്പോൾ വ്യക്തിയൊടുങ്ങി ബോധമുയരും. ബോധിയുടെ ചുവടോ, വടവൃക്ഷത്തണലോ, അരുണാചലമലയോ ജ്ഞാനപ്രകാശത്തിന്റെ നിത്യസ്രോതസ്സായി തപിക്കുന്നവനു വഴിക്കാട്ടും.

ഗുരു മാത്രമാണ് ആവശ്യമെന്നു കബീർ, ഗുരു ആവശ്യമേയില്ലെന്നു ജിദ്ദു, ഗുരു ആവശ്യമിലെന്നു പറയാൻ തന്നെ ഒരു ഗുരു ആവശ്യമെന്ന് ഓഷോ.

ഗുരുവാണ് ഉപായം, എന്നാൽ ഗുരുവാണു ബന്ധനവും. ചിറകിനടിയിൽ തള്ള കുഞ്ഞിനെ പോറ്റുന്നതും പ്രായമെത്തുമ്പോൾ കൊത്തിയകറ്റുന്നതും ഒരേ ഗുരുകൃപകൊണ്ടു തന്നെയെന്ന് ആത്മവിദ്യയുപദേശിക്കുന്നു. ശിഷ്യനെ വളർത്താത്ത 'ഗുരു' ബന്ധനമാണ്! ജ്ഞാന ജ്യോതിസ്സുള്ളിൽ നിറയ്ക്കുന്നതോ? സദാശിവൻ തന്നെയായ ഉപായമാണ് വിടുതലിനുള്ള ഒരേ ഒരുപായം.

പരയിൽ നിന്നു കെട്ടിയ അമ്പ ആര്യമാണ്. അതാണു പാരമ്പര്യം. സൂഫികൾക്കതു തന്റെ മുർഷിദ് (ഗുരു) വരെയെത്തി നിൽക്കുന്ന സിൽസിലയാണ്. ചങ്ങലയുടെ ഇങ്ങേ അറ്റം.. ഇവിടെ പിടിചൊന്നു കുലുക്കിയാൽ പരമാത്മാവിൽ വരെ ചെന്നു മുട്ടും അതിന്റെ അലകൾ. സ്വഗുരു, പരമഗുരു, പരമേഷ്ഠി ഗുരു അങ്ങനെ പരാത്പരവും പരവും പരാതീതവും കടന്ന് അനന്തമായ ഗുരുതത്വം.

സ്വഗുരുനാഥൻ കാവലാണ്, അതിനാലാണു നാഥനും നാഥയും ആവുന്നത്. പിച്ച വയ്ക്കുമ്പോൾ അമ്മ കാവലാണ്, വീഴാതിരിക്കാൻ, വീണാൽ താങ്ങാൻ, പിച്ച പിച്ച എന്നു പറയാൻ. പിച്ചവയ്ക്കാൻ പഠിച്ചതു കുഞ്ഞാണ്. കാരണം അത് ആരാലും പഠിപ്പിക്കാവുന്നതല്ല. 

നടന്നു തുടങ്ങിയാൽ പിറകിൽ ചെന്നു ബന്ധിക്കാതെ പിടിച്ചു നിർത്താതെ കനിവാർന്ന ഹൃദയത്താൽ കൃപ ചൊരിയുന്നവളെ, അവളെ മാത്രം ഏറ്റവും ആദരവോടെ നാം വിളിച്ചു 'ഗുരുനാഥ'

ഗുരുർബന്ധ:

ഗുരുരുപായ

0 Comments